Sunday, September 13, 2020

ഒരാൾ


മൗനത്തിന്റെ മഹാഗോപുരത്തിൽ ഏകാന്തതയുടെ കരിമ്പടം പുതച്ചു 

സ്വയം ദൂരെയൊഴിഞ്ഞു അയാളിരിന്നു,

മഴയുടെ സ്വരഗതിയോ  ഒഴുകിയെത്തിയ കർക്കിടക കാറ്റോ,

ചിതറിയെത്തിയ പ്രാവിൻ കുറുകലോ വണികന്റെ വാണിഭ വഴിയൊച്ചകളോ ഒന്നുമറിയാതെ.

ചില നേരം ഒസാക്കയുടെ തെരുവുകളിലും, മറ്റു ചിലപ്പോൾ മയ്യഴിയുടെ തീരങ്ങളിലും 

പരിചിത മുഖങ്ങൾ തിരഞ്ഞു അയാൾ നടന്നു,

സ്വയം നടന്ന വഴികളേക്കാൾ അയാൾക്കപ്പോൾ പരിചയം 

അക്ഷരക്കൂട്ടുകാർക്കൊപ്പം നടന്ന കാണാത്ത വഴിയോര കാഴ്ചകളായിരുന്നു.

കഥയൊന്നുമറിയാതെ പെയ്തു തിമിർത്തു കനത്തു മഴക്കാറുകൾ 

തോരാത്ത മഴയിൽ കുതിർന്നു മൺഭിത്തികൾ 

വഴിതെറ്റിവന്ന പുഴ വീട്ടിലേയ്ക്കതിഥിയായെത്തിയതും 

തുളവീണ തകര പാളികൾക്കിടയിലൂടെ നീർച്ചാലുകൾ 

അക്ഷരകൂട്ടുകാരെയോക്കയും വായിച്ചുതീർക്കുന്നതും ഒന്നുമറിയാതെ 

മൗനത്തിന്റെ മേലങ്കി പുതച്ചു ഏകാന്തതയുടെ ചുവരുകൾ തീർത്തു 

പുസ്തകത്താളുകളിൽ പതിഞ്ഞ അക്ഷരക്കൂട്ടുകൾ 

ഒരു വറ്റും കളയാതെ കൊതി തെല്ലും കുറയാതെ പാനം ചെയ്തു

അക്ഷരകൂട്ടുകാർ കല്പിച്ച ലോകത്തിൽ സ്വയം അയാളൊരു കഥയായി.


നോവ്

 കണ്ടു നാം പലകുറി പല ദേശാന്തരങ്ങളിൽ 

ഇല്ല  കണ്ടില്ല നീ എന്നെയൊരിക്കലും 

അരൂപിയായ്‌ ഏകനായ് നടന്നു ഞാൻ 

നിനക്ക് കൂട്ടായി വർണച്ചിരാതുകൾ 

എനിയ്ക്കു  കൂട്ടായി ഇരുണ്ട മൗനവും.


പലകുറി പറയുവാൻ കുറിച്ചിട്ട വാക്കുകൾ 

മനസിന്റെ കൽക്കെട്ടിലുറഞ്ഞുപോയ് 

ഉറവയായ് ഒഴുകാതെ പൂണ്ടുപോയ് 

ഒഴുകിപ്പരന്നതു മൗനസാഗരം മാത്രമായ്.


ആദ്യമായ് കണ്ടതങ്ങെവിടെയോ അറിയില്ല 

പുഴപോലൊഴുകും ജനപഥവീഥികളിലൊന്നിലോ 

മുഖപുസ്തകത്താളിലോ പൂർവ്വജന്മങ്ങളിലെവിടെയോ 

അറിയില്ല വഴുതിമാറുന്നു  ഓർമ്മകൾ.


ഇരുണ്ട  മൗനത്തിൻ ഉറഞ്ഞ  മൺതിട്ടയിൽ 

ഉതിർന്ന സ്വപ്നത്തിൻ ചെറുമണിവിത്തുകൾ 

കരിയാതെ നനച്ചു കാവലിരുന്നു ഞാൻ 

തെല്ലും ഉറങ്ങാതെ കണ്ണിമ ചിമ്മാതെ.


മുളപൊട്ടി നാമ്പുകൾ തലനീട്ടി പൂവിട്ടു കതിരിട്ടു ഭേദിച്ചു 

മൗനത്തിന്റെ കരിമ്പാറക്കെട്ടിനെ 

നിറമുള്ള വാക്കുകൾ വരികളായ് വർണ്ണമായ്

വരച്ചു കാട്ടുവാൻ നിനക്കു മാത്രമായ്.


തിരയുന്നു ഇപ്പോഴും മുഖം എവിടെയും 

ജനസാഗരത്തിലും ഓരോ പൂമുഖപ്പടിയിലും 

ഭ്രാന്തമാം നോവായി നീറുന്ന കനലായി 

പശിമുറ്റിയുഴറുന്ന നേരത്തിലൊക്കെയും 

മഴയിലും, മഞ്ഞിലും എരിയുന്ന പകലിലും.