Sunday, September 13, 2020

നോവ്

 കണ്ടു നാം പലകുറി പല ദേശാന്തരങ്ങളിൽ 

ഇല്ല  കണ്ടില്ല നീ എന്നെയൊരിക്കലും 

അരൂപിയായ്‌ ഏകനായ് നടന്നു ഞാൻ 

നിനക്ക് കൂട്ടായി വർണച്ചിരാതുകൾ 

എനിയ്ക്കു  കൂട്ടായി ഇരുണ്ട മൗനവും.


പലകുറി പറയുവാൻ കുറിച്ചിട്ട വാക്കുകൾ 

മനസിന്റെ കൽക്കെട്ടിലുറഞ്ഞുപോയ് 

ഉറവയായ് ഒഴുകാതെ പൂണ്ടുപോയ് 

ഒഴുകിപ്പരന്നതു മൗനസാഗരം മാത്രമായ്.


ആദ്യമായ് കണ്ടതങ്ങെവിടെയോ അറിയില്ല 

പുഴപോലൊഴുകും ജനപഥവീഥികളിലൊന്നിലോ 

മുഖപുസ്തകത്താളിലോ പൂർവ്വജന്മങ്ങളിലെവിടെയോ 

അറിയില്ല വഴുതിമാറുന്നു  ഓർമ്മകൾ.


ഇരുണ്ട  മൗനത്തിൻ ഉറഞ്ഞ  മൺതിട്ടയിൽ 

ഉതിർന്ന സ്വപ്നത്തിൻ ചെറുമണിവിത്തുകൾ 

കരിയാതെ നനച്ചു കാവലിരുന്നു ഞാൻ 

തെല്ലും ഉറങ്ങാതെ കണ്ണിമ ചിമ്മാതെ.


മുളപൊട്ടി നാമ്പുകൾ തലനീട്ടി പൂവിട്ടു കതിരിട്ടു ഭേദിച്ചു 

മൗനത്തിന്റെ കരിമ്പാറക്കെട്ടിനെ 

നിറമുള്ള വാക്കുകൾ വരികളായ് വർണ്ണമായ്

വരച്ചു കാട്ടുവാൻ നിനക്കു മാത്രമായ്.


തിരയുന്നു ഇപ്പോഴും മുഖം എവിടെയും 

ജനസാഗരത്തിലും ഓരോ പൂമുഖപ്പടിയിലും 

ഭ്രാന്തമാം നോവായി നീറുന്ന കനലായി 

പശിമുറ്റിയുഴറുന്ന നേരത്തിലൊക്കെയും 

മഴയിലും, മഞ്ഞിലും എരിയുന്ന പകലിലും.


No comments:

Post a Comment